Friday, August 14, 2015

ശ്രീമതി. പെരുന്ന ലീലാമണി



കഥകളി കലാകാരിയായ ശ്രീമതി. ചവറ പാറുക്കുട്ടി ചേച്ചിയേപ്പോലെ കഥകളി ലോകത്ത് പ്രശസ്തിയാർജ്ജിച്ചു വരേണ്ടിയിരുന്ന ഒരു കഥകളി കലാകാരിയായിരുന്നു  ശ്രീമതി. പെരുന്ന (ചങ്ങനാശേരി) ലീലാമണി.
  
                                                                          ശ്രീമതി. ചവറ പാറുക്കുട്ടി 
    
 ഗുരു. ചെങ്ങന്നൂർ രാമൻ പിള്ള , ശ്രീ.വാഴേങ്കട കുഞ്ചു നായർ ആശാൻ,  ബ്രഹ്മശ്രീ, മാങ്കുളം    വിഷ്ണുനമ്പൂതിരി, ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ, ശ്രീ. ചമ്പക്കുളം പാച്ചുപിള്ള, ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യന്മാർ തുടങ്ങിയ പ്രമുഖരായ കലാകാരന്മാരോടൊപ്പം കഥകളി    അരങ്ങുകളിൽ   സജീവമായി പങ്കെടുത്തുകൊണ്ടിരുന്ന ലീലാമണിയെ  പ്രശസ്ത സിനിമാ സംഗീത സംവിധായകൻ ശ്രീ.ദേവരാജൻ മാസ്റ്റർ വിവാഹം ചെയ്തതോടെ കഥകളി ബന്ധം അവസാനിപ്പിക്കുകയായിരുന്നു. 




കോട്ടയം ജില്ലയിലെ മണിമലയ്ക്ക് സമീപം ഏറത്തുവടകര എന്നൊരു ഗ്രാമം ഉണ്ട്. അവിടെ എനിക്ക്  ഒരു ബന്ധു വീടുണ്ട്.  1970 - കളിൽ എന്റെ മുത്തശ്ശിയെയും കൂട്ടി (പിതാവിന്റെ അമ്മ)    ഞാൻ അവിടെ പോയിരുന്നു.  അവിടെ അടുത്തു തന്നെയായിരുന്നു ശ്രീമതി.  ലീലാമണിയുടെ സഹോദരി താമസിച്ചിരുന്നത്.  ചേച്ചിയുടെ നായകനായി എന്റെ പിതാവ് ധാരാളം അരങ്ങിൽ വേഷമിട്ടിട്ടുള്ളത് സ്മരിച്ചുകൊണ്ട് അവർ ബന്ധു വീട്ടിലെത്തി മുത്തശ്ശിയെ വീട്ടിലേക്ക്കൂട്ടിപ്പോവുകയും സ്നേഹ മര്യാദകളോട് പെരുമാറുകയും ചെയ്തു. 

ശ്രീ. ഉള്ളൂർ കൃഷ്ണൻ നായർ

ഫോട്ടോയിൽ മേൽനിരയിൽ വലതു ഭാഗത്ത് നിൽക്കുന്ന ശ്രീ. ഉള്ളൂർ കൃഷ്ണൻ നായർ തിരുവനന്തപുരത്തെ ഒരു പ്രധാന  കഥകളി ആസ്വാദകനും വിമർശകനും ആയിരുന്നു. തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന  വികടകേസരി എന്ന മാസികയുടെ ചീഫ്എഡിറ്റർ കൂടി ആയിരുന്നു  അദ്ദേഹം.

1970  കാലഘട്ടത്തിൽ തിരുവനന്തപുരം കഥകളി ക്ലബ്ബിന്റെ ചുമതലയിൽ  കാർത്തിക തിരുനാൾ തിയേറ്ററിൽ കിരാതം കഥകളി അവതരിപ്പിച്ചിരുന്നു. ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ ആശാന്റെ കാട്ടാളൻ, ശ്രീ.മയ്യനാട് കേശവൻ പോറ്റിയുടെ കാട്ടാളത്തി, ശ്രീ. ചെന്നിത്തല ചെല്ലപ്പൻപിള്ള ആശാന്റെ അർജുനൻ എന്നിങ്ങനെ വേഷക്കാരും പാട്ടിനു ശ്രീ. തിരുവല്ലാ ഗോപിക്കുട്ടൻ നായർ ശ്രീ. രാമചന്ദ്രൻ നായർ എന്നിവരും ശ്രീ. വാരണാസി സഹോദരന്മാരുടെ മേളവും ആയിരുന്നു. അവിടെ വെച്ചാണ് ശ്രീ. ഉള്ളൂർ കൃഷ്ണൻ നായർ അവർകളെ  ഞാൻ ആദ്യമായി കാണുന്നത്. 

ക്ലബ്ബു കളി കണ്ടശേഷം രാത്രിയിൽ   അദ്ദേഹം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേക്കാണ് പോയത്. അവിടെയും ഒരു കിരാതം കഥകളി അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു. ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ കാട്ടാളനും, ശ്രീ. ചിറക്കര മാധവൻ കുട്ടിയുടെ  കാട്ടാളത്തിയും ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാന്റെ അര്ജുനനും. പാട്ടും മേളവും  ക്ലബ്ബു കളിക്കു പങ്കെടുത്തവർ തന്നെയായിരുന്നു.  
 രണ്ടു കളികളും കണ്ട് ഒരു താരതമ്മ്യപഠനം നടത്തി അത്  അടുത്ത ലക്കം വികടകേസരിയിൽ  അദ്ദേഹം പ്രസിദ്ധീകരിച്ചതും എന്റെ ഓർമ്മയിൽ ഉണ്ട്. 

Monday, August 3, 2015

മഞ്ജുതരം - 3



ദക്ഷിണ കേരളത്തിലെ പ്രസിദ്ധനായ കഥകളി ഭാഗവതരായിരുന്നു ശ്രീ. ചേർത്തല കുട്ടപ്പക്കുറു പ്പ്.  
കഥകളി സംഗീതന്ജനായിരുന്ന    ശ്രീ. വെങ്കിടകൃഷ്ണ ഭാഗവതരും ശ്രീ. ചേർത്തല കുട്ടപ്പക്കുറുപ്പും തമ്മിലും ഒരു ബന്ധം ഉണ്ട്. ശ്രീ. വെങ്കിട കൃഷ്ണ ഭാഗവതർ ശ്രീ. ചേർത്തല കുട്ടപ്പക്കുറുപ്പിനെ മനസാ ശപിക്കേണ്ടിവന്ന ഒരു കഥയാണ് ആ ബന്ധം.

ചേർത്തലയിൽ നടന്ന ഒരു രുഗ്മാംഗദചരിതം കഥകളി.   ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായരുടെ രുഗ്മാംഗദനും ശ്രീ. കുടമാളൂർ കരുണാകരൻ നായരുടെ  മോഹിനിയും.  ശ്രീ. വെങ്കിടകൃഷ്ണ ഭാഗവതർ പൊന്നാനിയും  ശിഷ്യനായ  ശ്രീ. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ശിങ്കിടിയുമായി അരങ്ങിൽ. "മധുരതര കോമള വദനേ!" എന്ന പദം ഭാഗവതർ പാടിക്കൊണ്ടിരിക്കുംപോൾ സദസ്യരുടെ ഇടയിൽ ഒരു ബഹളം ഉണ്ടായതിനെ തുടര്‍ന്ന് കഥകളി ചില നിമിഷങ്ങള്‍ നിലച്ചു. ഗായകരുടെ നേര്‍ക്കുള്ള പ്രതിഷേധമാണ് ബഹളത്തിനു കാരണം എന്ന് മനസിലായപ്പോള്‍ ശ്രീ.വെങ്കിടകൃഷ്ണ  ഭാഗവതർ  ചേങ്കില താഴെ വെച്ചു. അപ്പോള്‍ സദസ്യരുടെ ഇടയില്‍ നിന്നും "കേറി പാടടോ കുറുപ്പേ" എന്ന് ഒരു ആജ്ഞയാണ് ഉയര്‍ന്നത്. സദസ്യരുടെ ഇടയിൽ നിന്നും എഴുന്നേറ്റ് അരങ്ങിലെക്കെത്തിയ  കുട്ടപ്പക്കുറുപ്പ്  ചേങ്കില കയ്യിലെടുത്ത്    "മധുരതര കോമള വദനേ!" എന്ന പദം പാടിത്തുടങ്ങി. ദയനീയ അവസ്ഥയിൽ ഗുരുനാഥനെ  നോക്കിനിന്ന  നമ്പീശനോട് ശങ്കിടി പാടുവാൻ ഭാഗവതർ അനുവാദവും  നല്കി. അന്നത്തെ കളിക്ക് പിന്നീട്    കാണികളിൽ ഒരാളായി ശ്രീ. വെങ്കിട കൃഷ്ണ ഭാഗവതർ.

ശ്രീ. കുട്ടപ്പക്കുറുപ്പ് പൊന്നാനിയും ശ്രീ. നമ്പീശൻ ശങ്കിടിയുമായി അന്നത്തെ പാട്ട് കഥകളിയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു.  അത്ര ഗംഭീരമായിരുന്നു അന്നത്തെ പാട്ട്. പക്ഷെ അധിക കാലം  അങ്ങിനെ പാടി വിജയിക്കാൻ ശ്രീ. കുറുപ്പിന്  സാധിച്ചില്ല. അദ്ദേഹത്തിൻറെ തൊണ്ട അടച്ചു. പിന്നീടുള്ള പല അരങ്ങുകൾ വിജയിക്കുകയും പല അരങ്ങുകൾ പരാജയപ്പെടുകയും ചെയ്തു.ശ്രീ. വെങ്കിട കൃഷ്ണ ഭാഗവതരുടെ ശാപമാണ് ഇതിന്റെ കാരണം എന്ന് കഥകളി ലോകം പ്രഖ്യാപിച്ചു. ഒരിക്കലെങ്കിലും ശ്രീ. വെങ്കിടകൃഷ്ണ ഭാഗവതരെ കണ്ട് ക്ഷമ ചോദിച്ചാൽ ഈ ശാപം മാറിക്കിട്ടും എന്ന് ആസ്വാദകരും കലാകാരന്മാരും അദ്ദേഹത്തെ ഉപദേശിച്ചു നോക്കി. എന്നാൽ കുറുപ്പ്  അതിനു വശംവദനായില്ല.

ശ്രീ.  നീലകണ്ഠൻ നമ്പീശന്റെ   ശിഷ്യന്മാർ പലരും ശ്രീ. കുട്ടപ്പക്കുറുപ്പിന്റെ ശിങ്കിടി ഗായകരായി അരങ്ങിൽ   പ്രവർത്തിച്ചിട്ടുണ്ട്.   ശ്രീ. കലാമണ്ഡലം ഹൈദരലി രണ്ടു തവണ ശ്രീ. കുട്ടപ്പക്കുറുപ്പിന്റെ കൂടെ പാടുവാനുള്ള യോഗം തനിക്കു ഉണ്ടായി എന്ന് തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 





                                       ശ്രീ. ചേർത്തല കുട്ടപ്പക്കുറുപ്പ്‌ (ചേങ്കില)
(ശ്രീ. ചേർത്തല കുട്ടപ്പക്കുറുപ്പ്‌ അവർകളുടെ ഫോട്ടോ  Hariharanmony Ramakrishnan  അവർകളോട് കടപ്പാട്)

ശ്രീ. ചേർത്തല  കുട്ടപ്പക്കുറുപ്പാശാനെപറ്റിയുള്ള   
സ്മരണകൾ   ശ്രീ. ഹൈദരലി തന്റെ ആത്മകഥയിൽ  രേഖപ്പെടുത്തിയിട്ടുള്ളവ വായനക്കാരുടെ മുന്നിൽ ഇതാ സമർപ്പിക്കുന്നു.

കലാമണ്ഡലത്തിൽ അവസാന കൊല്ലത്തെ പരീക്ഷയായി. ചേർത്തല കുട്ടപ്പക്കുറുപ്പാണ് പരീക്ഷകനായി വരുന്നതെന്ന് അറിയുവാൻ കഴിഞ്ഞു. നമ്പീശനാശാന് അദ്ദേഹത്തെ വലിയ ബഹുമാനമായിരുന്നു. അദ്ദേഹത്തിൻറെ അടുത്തേക്കൊന്നും  താനെത്തുകയില്ല എന്ന് കലാപരമായ കഴിവിനെ മതിപ്പായി പറയുന്നത് കേട്ടിട്ടുണ്ട്. 

ശ്രീ. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ  


പരീക്ഷ ദിവസം വന്നു. ചേർത്തല കുട്ടപ്പക്കുറുപ്പ് ആശാന്റെ വലിയ കണ്ണുകളുമായുള്ള ഇരിപ്പ് എപ്പോഴും മനസ്സിലുണ്ട്.

"ഭൈരവി കേൾക്കട്ടെ" അദ്ദേഹം പറഞ്ഞു.    പരീക്ഷയുടെ ദൈർഘ്യം ഒന്നേകാൽ  മണിക്കൂർ ആയിരുന്നു. പല പദങ്ങളും പാടിപ്പിച്ചു. ഇരട്ടി എടുപ്പിച്ചു. പരീക്ഷാഫലം വന്നപ്പോൾ മാടമ്പിക്കും തിരൂർ നമ്പീശനും എനിക്കും ഫസ്റ്റ്ക്ലാസ്സ് കിട്ടി. 


                                                   ശ്രീ. കലാമണ്ഡലം ഹൈദരലി

                                         ശ്രീ. മാടമ്പി സുബ്രഹ്മണ്യൻ  നമ്പൂതിരി.

                                                            ശ്രീ. തിരൂർ നമ്പീശൻ


കെ. എൻ. പിഷാരടി കലാമണ്ഡലം ചെയർമാനായിരുന്ന കാലം. അദ്ദേഹമാണ് സർട്ടിഫിക്കറ്റ്  ഒപ്പിട്ടത്. കുട്ടപ്പക്കുറുപ്പ് ആശാന് എന്നെ വലിയ മതിപ്പായിരുന്നെന്ന് അദ്ദേഹം ചിലരോട് എന്നെ പറ്റി പറഞ്ഞത് കേട്ടപ്പോൾ മനസ്സിലായി : 
'ആ  മുസ്ലീം കുട്ടിയില്ലേ, അവൻ മിടുക്കനാണ്. ഭാവിയുള്ളോനാ.'  

Sunday, August 2, 2015

മഞ്ജുതരം - 2


                                                    ശ്രീ. കലാമണ്ഡലം ഹൈദരലി


"എന്റെ കലാജീവിതത്തിൽ അന്യമതസ്തനെന്ന ഭ്രഷ്ട് ഇപ്പോഴും തുടരുന്നു" എന്ന് ശ്രീ. കലാമണ്ഡലം ഹൈദരലി തന്റെ ആത്മകഥയായ 'മഞ്ജുതരം'  പുസ്തകത്തിൽ   രേഖപ്പെടുത്തിയിട്ടുണ്ട്. 

ഞാൻ എന്നും തിരസ്കൃതനാണല്ലോ, എന്നെ പരമാവധി ഒഴിവാക്കാൻ ശ്രമിച്ചവരുണ്ട്. അതിനെ കലാപരമായി എതിരിട്ടു മുന്നേറുവാനുള്ള      ആത്മബലം എനിക്കുണ്ടായി.  തിരസ്കാരങ്ങളിൽ തളർന്നിരുന്നുവെങ്കിൽ എന്താകുമായിരുന്നു? എന്നാണ് അദ്ദേഹം തന്റെ ആത്മകഥയിൽ ചോദ്യക്കുറി ഉന്നയിച്ചിട്ടുള്ളത്‌. 
  
ഒരിക്കൽ ഹൈദരലിക്കു വേണ്ടി ഒരു ക്ഷേത്രത്തിന്റെ മതിലു പൊളിച്ച കഥ. അതിന്റെ സത്യാവസ്ഥ അറിയാതെ പലരും പലരീതിയിൽ പറയുകയും കുറിപ്പിടുകയും   ചെയ്തിട്ടുണ്ട്. അന്നത്തെ കളി കാണുവാൻ ഞാനും അവിടെ ഉണ്ടായിരുന്നു. എന്റെ അനുഭവം  ഞാൻ പലതവണ ഫേസ്ബുക്കിലെ   അഭിപ്രായങ്ങളിൽ കൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഹരിപ്പാട്‌ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ മതിലാണ് ഹൈദരലിക്കു വേണ്ടി പൊളിച്ചതെന്നും വിശ്വസിക്കുന്നവരും ഉണ്ട്. അങ്ങിനെ തെറ്റി ധരിച്ചിരിക്കുന്നവർക്കു വേണ്ടി ഹൈദരലിയുടെ ആത്മകഥയിൽ  അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ള  പ്രസ്തുത ഭാഗത്തെ നിങ്ങളുടെ മുൻപിൽ സമർപ്പിക്കുകയാണ്. 

"ഹരിപ്പാട്‌ രാമകൃഷ്ണന്റെ മരുമകനും എന്റെ ശിഷ്യനുമായ ദാമുവിന്റെ അരങ്ങേറ്റം ഹരിപ്പാട്‌ തലത്തോട്ട ക്ഷേത്രത്തിൽ വെച്ചാണ്. കൃത്യമായി പറഞ്ഞാൽ 1982-ൽ. അരങ്ങേറ്റത്തിന് ആശാൻ വരണമെന്ന് ശിഷ്യൻ നിർബ്ബന്ധിക്കുന്നു.  ദാമുവിന് എന്നെ അമ്പലത്തിൽ കയറ്റിപ്പാടിക്കണം. ഞാൻ പുറത്തു നിന്ന് ദക്ഷിണ വാങ്ങാം എന്ന് പറഞ്ഞു മാറി നിന്നു. ഏതായാലും രണ്ടുചേരി ഉണ്ടാകുമെന്നും ഞാൻ മാറി നിൽക്കാമെന്നും ആവർത്തിച്ചു പറഞ്ഞെങ്കിലും അവർ വിട്ടില്ല. അമ്പലമതിലിനോട്   ചേർന്നാണ് സ്റ്റേജ്. സ്റ്റേജിന്റെ പോക്കത്തിന് മതിലു പൊളിച്ച് സ്റ്റേജ ങ്ങോട്ട്‌ നീട്ടിപ്പണിഞ്ഞു. സ്റ്റേജിന്റെ അങ്ങേത്തല അമ്പലത്തിന്റെ അതിരിനപ്പുറത്താണ്. എനിക്ക് അവിടെ നിൽക്കാം.  വേഷം വരുന്നത് ക്ഷേത്രത്തിന്റെ പരിധിയിലുമാണ്. ഞാനും ശിങ്കിടിയും അവിടെ നിന്നു പാടി. കയ്യൊന്നു നീട്ടിയാൽ  അമ്പലം തൊട്ടമട്ടായി. ഏതായാലും ഈ ഒരു സംവിധാനത്തിൽ പ്രശ്നം പരിഹരിക്കപ്പെട്ടു. 
പിന്നെ അതേ സ്ഥലത്ത് മതിൽ  പൊളിക്കാതെയും   പാടാമെന്നായി. അന്ന് എനിക്കുവേണ്ടി പൊളിച്ചമതിൽ  ദാമുവിന്റെ ഉത്തരവാദിത്തത്തിൽ തന്നെ   കെട്ടി കൊടുക്കുകയും ചെയ്തു."

(കടപ്പാട്:   "മഞ്ജുതരം" ശ്രീ. കലാമണ്ഡലം ഹൈദരലിയുടെ ആത്മകഥ) 

മഞ്ജുതരം - 1



                                                            ശ്രീ. കലാമണ്ഡലം ഹൈദരലി 

                                                                  ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണൻ 

                                                                  ശ്രീ. കലാമണ്ഡലം ഗോപിആശാൻ. 

ഹൈദരലി പാടാനും ഉണ്ണികൃഷ്ണൻ കൊട്ടാനുമുണ്ടെങ്കിൽ എനിക്ക് അരങ്ങത്ത് ആകെ ഒരു വിശ്വാസ മായിരുന്നു. പിൻപാട്ടും മേളവും എൻറെ അഭിനയത്തെ അനായാസവും സർഗ്ഗാത്മകവും ആക്കുന്നു. വല്ലാത്തൊരു ചേർച്ചയും സുഖവും ഞാൻ അനുഭവിച്ചിരുന്നു. മറ്റുള്ളവരുടെ കൂടെ അതില്ല എന്നല്ല ഞാൻ പറയുന്നത്. എങ്കിലും പ്രത്യേകമായ ഒരു ഹൃദയാഭിമുഖ്യം.   ഇന്ന് കളിയരങ്ങിൽ കയറി ചേങ്കില തൊട്ടു വന്ദിക്കുമ്പോൾ, ഒരു നിമിഷം ഹൈദരലിയുടെ ഓർമ്മ എന്നെ വിഭ്രമിപ്പിക്കുന്നു. 

                                                 അണിയറയിൽ ഒരു സ്വകാര്യം 

("മഞ്ജുതരം" എന്ന ഹൈദരലിയുടെ ആത്മകഥയിൽ ശ്രീ. കലാമണ്ഡലം ഗോപി ആശാൻ എഴുതിയ അവതാരികയോട് കടപ്പാട്.)